പൂച്ചാക്കൽ: റോഡരികിലെ അനധികൃത മത്സ്യവിൽപ്പന ഗതാഗതക്കുരുക്കും ജനജീവിതത്തിന് ഭീഷണിയാകുന്നു. തൈക്കാട്ടുശേരി പഞ്ചായത്തിന് സമീപത്തായിട്ടുള്ള പ്രദേശത്തെ പ്രധാന ജംഗഷനാണിത്. റോഡിനോട് ചേർന്ന് താഴെ ഇരുന്നാണ് മത്സ്യവിൽപ്പന നടത്തുന്നത്. മീൻ വാങ്ങാനെത്തുന്നവർ വാഹനങ്ങൾ റോഡരികിൽ തോന്നിയതുപോലെ പാർക്ക് ചെയ്യുന്നത് കാരണം നിത്യേന വലിയ ഗതാഗതക്കുരുക്കാണ് ഈ ഭാഗത്ത് അനുഭവപ്പെടുന്നത്.
വളവുകളിലും തിരക്കുള്ള കവലകളിലും ഇത്തരം വിൽപ്പന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത് അപകടസാധ്യത ഇരട്ടിയാക്കുന്നു. മത്സ്യം വൃത്തിയാക്കുന്ന മലിനജലവും അവശിഷ്ടങ്ങളും പൊതുവഴിയിലേക്കും സമീപത്തെ ഓടകളിലേക്കും തള്ളുന്നത് പ്രദേശത്ത് രൂക്ഷമായ ദുർഗന്ധം പരത്തുകയാണ്. ഇത് പ്രദേശത്ത് തെരുവ് നായ്ക്കളുടെയും ഈച്ചകളുടെയും ശല്യം വർധിക്കാനും ഇടയാക്കിയിട്ടുണ്ട്.
പഞ്ചായത്തിന്റെയോ ഭക്ഷ്യസുരക്ഷാവകുപ്പിന്റെയോ പരിശോധനയില്ലാതെയാണ് ഇത്തരം കേന്ദ്രങ്ങളിൽ മത്സ്യവിൽപ്പന നടത്തുന്നത്. വഴിയോരത്തെ അനധികൃത വിൽപ്പന തടയണമെന്നും കൃത്യമായ മാലിന്യ സംസ്കരണ സംവിധാനങ്ങളോടെ അനുവദിക്കപ്പെട്ട മാർക്കറ്റുകളിലേക്ക് വിൽപ്പന മാറ്റണമെന്നും നാട്ടുകാരും പ്രദേശവാസികളും ആവശ്യപ്പെടുന്നു.
ബന്ധപ്പെട്ട പഞ്ചായത്ത് അധികൃതരും പോലീസും അടിയന്തരമായി ഇടപെട്ട് നടപടിയെടുക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.